2011, ജൂലൈ 12, ചൊവ്വാഴ്ച

ഗീതാദര്‍ശനം


ഗീതാദര്‍ശനം - 1


അര്‍ജുന വിഷാദയോഗം


തന്റെ തന്നെ ഭാഗവും തനിക്കു പ്രിയപ്പെട്ടതുമായ പലതിനെയും ഒടുക്കി വേണം നേര്‍വഴി പോകാന്‍ എന്നു വരുമ്പോള്‍ ഏത് ധീരനും തളരുന്നു. 'സിസ്റ്റം' ശിഥിലമാകുന്നതിന്റെ തുടക്കമാണ് ആ തളര്‍ച്ച. വിട്ടുവീഴ്ചകള്‍ക്ക് ന്യായീകരണം നല്‍കാന്‍ നാട്ടുനടപ്പുകള്‍ സുലഭം. പക്ഷേ, അതുകൊണ്ടും നില്‍ക്കക്കള്ളി ആവില്ല. മനസ്സിനും ബുദ്ധിക്കും ഉപരിയായി നിലനില്‍ക്കുന്ന അവബോധത്തെ നിയന്താവായി ആശ്രയിച്ചാലേ രക്ഷപ്പെടാനാവൂ. ആ വഴിയിലാണ് എത്തിച്ചേരുന്നതെങ്കില്‍ ഏത് തളര്‍ച്ചയും ഫലപ്രദമായ സത്യാന്വേഷണത്തിന് പ്രേരകമായി ഭവിക്കുന്നു. സച്ചിദാനന്ദത്തിലേക്കുള്ള വഴി വിഷാദയോഗത്തിലൂടെയാണ്. വിഷാദം നിത്യജീവിതത്തില്‍ സുലഭമായതിനാല്‍ ഏവര്‍ക്കും ഈ വഴി സ്വീകരിക്കാം. അഥവാ, ഈ വഴിയെക്കുറിച്ച് അറിവുണ്ടായാല്‍ പിന്നെ ഏത് മഹാവിഷാദയോഗവും അനുഗ്രഹമായേ ഭവിക്കുകയുള്ളൂ.

ധൃതരാഷ്ട്ര ഉവാച -
ധര്‍മക്ഷേത്രേ കുരുക്ഷേത്രേ
സമവേതാ യുയുത്സവഃ
മാമകാഃ പാണ്ഡവാശ്ചൈവ
കിമകുര്‍വത സഞ്ജയ
ധൃതരാഷ്ട്രന്‍ പറഞ്ഞു - ഹേ സഞ്ജയ, ധര്‍മക്ഷേത്രമായ കുരുക്ഷേത്രത്തില്‍ യുദ്ധോത്സുകരായി ഒത്തുകൂടിയ എന്റെ ആളുകളും പാണ്ഡവന്മാരും എന്താണ് ചെയ്തത്?
വൃദ്ധചക്രവര്‍ത്തിയായ ധൃതരാഷ്ട്രന്റെ സഹായിയായ സഞ്ജയന് സ്ഥലകാലങ്ങള്‍ക്കപ്പുറം കാണാന്‍ (സയന്‍സ് ഫിക്ഷന്‍ ശൈലിയില്‍) കഴിവുള്ള കണ്ണുണ്ട്. (സഞ്ജയന്‍ എന്നാല്‍ എല്ലാതരം കാഴ്ചയില്ലായ്മകളെയും സമ്യക്കായി ജയിച്ചവന്‍). ചക്രവര്‍ത്തിയുടെ സ്വന്തം സഹോദരനായ പാണ്ഡുവിന്റെ മക്കളാണ് എതിരാളികള്‍. താന്‍ ചെയ്യേണ്ടതെന്ന് മനസ്സാക്ഷിക്ക് ബോധ്യമുള്ളതെന്തോ അതാണ് ഒരാളുടെ ധര്‍മം. കുരുക്ഷേത്രം യുദ്ധസ്ഥലത്തിന്റെ നാമവും അതേസമയം ധ്വന്യാത്മകവുമാണ്. ക്ഷേത്രം എന്നാല്‍ ശരീരം അഥവാ ഉരുവം ആണെന്ന് പതിമ്മൂന്നാമധ്യായം രണ്ടാം ശ്ലോകത്തില്‍ വിശദീകരിക്കുന്നുണ്ട്. (ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭിധീയതേ). ആദ്യപദ്യത്തില്‍ത്തന്നെ ക്ഷേത്രപദം രണ്ടു തവണ ഉപയോഗിച്ചിരിക്കുന്നു. യുദ്ധഭൂമിയും അതുള്‍ക്കൊള്ളുന്ന എല്ലാതുംകൂടി ഒരു ശരീരമാണെന്ന് സാരം.
നന്മയുടെ പിതൃസഹോദര സന്തതിതന്നെയാണ് തിന്മ. നിരാസത്തിലൂടെ സ്വത്വബോധം മുറിപ്പെട്ടാല്‍ നന്മയുടെ സ്വന്തം സന്താനംപോലും തിന്മയുടെ പക്ഷത്ത് ചേരും (കര്‍ണന്‍).
എന്റെ - അന്യന്റെ എന്ന ചിന്തയാണ് ഹിംസയുടെ കാതല്‍. അജ്ഞാനമാണ് (അന്ധത) അതിന്റെ ഉറവിടം. ഞാന്‍ വേറെയാണ് , പ്രപഞ്ചം വേറെയാണ് എന്ന വിഭാഗീയതയാണ് അതിന്റെ ബീജം. അടക്കിപ്പിടിച്ചുവെക്കാനുള്ള വ്യഗ്രതയാണ് അതിന്റെ ലക്ഷണം. കാമക്രോധങ്ങള്‍ക്ക് ജയമുണ്ടാകുമെന്നുതന്നെയാണ് അറിവില്ലായ്മയുടെ പ്രതീക്ഷ. ആ പ്രതീക്ഷയ്ക്ക് പരമമായ പ്രപഞ്ചരഹസ്യത്തിന്റെ വെളിച്ചത്തില്‍ സംഭവിക്കുന്ന പരിണതി ഗീത അനുഭവപ്പെടുത്തുന്നു.
ഒരു 'കീ - ഹോള്‍ സര്‍ജറി' തുടങ്ങുകയാണ് വ്യാസര്‍. കൃത്യമായ ഇടത്ത് തുളയിട്ടിരിക്കുന്നു. സഞ്ജയന്റെ ദിവ്യദൃഷ്ടി എന്ന റേഡിയോളജിക്കല്‍ പ്രോബ് 'ക്ഷേത്രം' മൊത്തമായി കണ്ടറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്തുകൊണ്ടുമിരിക്കുന്നു.
സയന്‍സിലെ 'ഗെയിം തിയറി' കുരുക്ഷേത്രയുദ്ധഭൂമിയില്‍ പ്രയോഗിക്കാം. ഇരു ടീമുകളും അംഗീകരിച്ച നിയമങ്ങളുള്ള 'കളി'യെ ഈ തിയറി 'കോ-ഓപ്പറേറ്റീവ് ഗെയിം' എന്നാണ് വിളിക്കുന്നത്. ധര്‍മയുദ്ധം ഒരു കോ- ഓപ്പറേറ്റീവ് ഗെയിമാണ്. കളിയില്‍ ഒരു ടീമിന്റെ ജയം അവര്‍ക്ക് എതിര്‍ടീമിന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള കഴിവിനെ ആസ്​പദിച്ചാണിരിക്കുക. അതിനാലാണ് 'എന്റെ ആളുകളും മറ്റവരും' എന്തു 'ചെയ്തു' എന്ന ചോദ്യം പരമപ്രസക്തമാകുന്നത്. ആദ്യം ആര്‍ എന്തു ചെയ്യുന്നുവെന്നത് വിജയത്തിന്റെ താക്കോലാണ്.
                                ഗീതാദര്‍ശനം - 2




സഞ്ജയ ഉവാച:-
ദൃഷ്ട്വാതു പാണ്ഡവാനീകം
വ്യൂഢം ദുര്യോധനസ്തദാ
ആചാര്യമുപസംഗമ്യ
രാജാ വചനമബ്രവീത്
സഞ്ജയന്‍ പറഞ്ഞു: വ്യൂഹം ചമച്ച് അണിനിരന്ന പാണ്ഡവസൈന്യത്തെ കണ്ട ദുര്യോധനന്‍ രാജഭാവത്തോടെ ദ്രോണാചാര്യരുടെ സമീപം ചെന്ന് പറഞ്ഞു-
ദുര്യോധനന്‍, യജമാനഭാവത്തോടെ, തന്റെ ആചാര്യനെ കാര്യങ്ങള്‍ 'പഠിപ്പിക്കാന്‍' തുടങ്ങുകയാണ്. ഇളന്തലയില്‍നിന്ന് കാതലോട്ടം! ദ്രോണരെന്നല്ല ആചാര്യര്‍ എന്നാണ് വ്യാസര്‍ പറയുന്നത്. അതിലൊരു നര്‍മമുണ്ട്. തിന്മയെ വിദ്യ അഭ്യസിപ്പിച്ച ആചാര്യബുദ്ധിക്ക് ആ തിന്മയ്ക്ക് കീഴൊതുങ്ങേണ്ടിവരുമെന്നല്ല ആ തിന്മയുടെ ശാസനകള്‍ നിരന്തരം ചെവിക്കൊള്ളേണ്ടിയും വരും!
ദ്രോണാചാര്യരെയും ഭീഷ്മപിതാമഹനെയുമെല്ലാം തിന്മ അതിന്റെ വരുതിയില്‍ നിര്‍ത്തിയിരിക്കുന്നത് കാണുക എന്ന് വ്യാസനര്‍മം നീളുന്നു. ഇവരെല്ലാം, നിലവിലുള്ള നാട്ടുനടപ്പിന്റെ പേരിലാണ് തിന്മയുടെ ഭാഗത്ത് നില്‍ക്കുന്നത്. തെറ്റാണെന്ന അറിവോടെ അവര്‍ എടുത്ത നിലപാടിന്റെ അനന്തരഫലങ്ങള്‍ അവര്‍ അനുഭവിച്ചു തുടങ്ങുന്നതിന്റെ സൂചനകൂടിയാണ് ദുര്യോധനന്റെ ഈ ആചാര്യനിന്ദ. ദുര്യോധനന്റെ ഇനിയുള്ള വാക്കുകള്‍ കേട്ടാല്‍ അയാളാണ് ആചാര്യന്‍ എന്നേ തോന്നൂ! - കഥയില്ലായ്മയുടെ ശൈലിയായ അഹങ്കാരം!
ഓരോ മൂലകവും പ്രകമ്പിതമാകുമ്പോള്‍ തനതായ തരംഗനീളത്തില്‍ ഊര്‍ജം പ്രസരിപ്പിക്കുന്നപോലെ ഓരോ ജീവിയും വിക്ഷുബ്ധമാകുമ്പോള്‍ തനതുഭാവം പ്രകടിപ്പിക്കുന്നു. എല്ലാ യുദ്ധഭൂമികളിലും ആദ്യം കേള്‍ക്കുന്ന ശബ്ദം തിന്മയുടേതുതന്നെ!
പശൈ്യതാം പാണ്ഡുപുത്രാണാ-
മാചാര്യ മഹതീം ചമൂം
വ്യൂഢം ദ്രുപദപുത്രേണ
തവശിഷ്യേണ ധീമതാ
ആചാര്യ, അങ്ങയുടെ ബുദ്ധിമാനായ ശിഷ്യനും ദ്രുപദപുത്രനുമായ ധൃഷ്ടദ്യുമ്‌നന്‍ ഒരുക്കിയ മഹത്തായ പാണ്ഡവ സൈന്യവ്യൂഹത്തെ കാണുക.
ദുര്യോധനന്‍ ശകാരം തുടരുന്നു. അതോടൊപ്പം, ദ്രോണരുടെ മനസ്സ് ചീത്തയാക്കാനുള്ള പുറപ്പാടുമുണ്ട്. വിദ്വേഷം ഊതിക്കത്തിക്കുന്നു. ദ്രുപദനും പുത്രനും ദ്രോണരുടെ ബദ്ധശത്രുക്കളാണ്. ദ്രുപദപുത്രനെ ബുദ്ധിമാനെന്ന് വിശേഷിപ്പിക്കുന്നത് കാണുക. അയാള്‍ ഒരുക്കിയ സേനാവ്യൂഹം 'മഹത്തു'മാണ്. കൊല്ലാന്‍ മുന്നില്‍ വന്നുനില്ക്കുന്നത് സ്വന്തം ശിഷ്യനും ആജന്മശത്രുവുമാണ് എന്ന് ദ്രോണര്‍ക്ക് കണ്ടാലറിയാമെന്നിരിക്കെ ഈ ഓര്‍മിപ്പിക്കല്‍ ആക്ഷേപഹാസ്യവും 'ഇഞ്ചിമൂപ്പിക്കലും' അല്ലെങ്കില്‍ മറ്റെന്താകാന്‍..
ഗീതാദര്‍ശനം - 3


അത്ര ശൂരാ മഹേഷ്വാസാ
ഭീമാര്‍ജുനസമാ യുധി
യുയുധാനോ വിരാടശ്ച
ദ്രുപദശ്ച മഹാരഥഃ

ദൃഷ്ടകേതുശ്ചേകിതാനഃ
കാശിരാജശ്ച വീര്യവാന്‍
പുരുജിത് കുന്തിഭോജശ്ച
ശൈബ്യശ്ച നരപുംഗവഃ

യുധാമന്യുശ്ച വിക്രാന്ത
ഉത്തമൗജാശ്ച വീര്യവാന്‍
സൗഭദ്രോ ദ്രൗപദേയാശ്ച
സര്‍വ ഏവ മഹാരഥാഃ

ശൂരന്മാരും വന്‍വില്ലുകളുള്ളവരും യുദ്ധത്തില്‍ ഭീമാര്‍ജുനന്മാരോളം സമര്‍ഥരുമായ യുയുധാനനും വിരാടനും മഹാരഥനായ ദ്രുപദനും ദൃഷ്ടകേതു, ചേകിതാനന്‍, വീര്യവാനായ കാശിരാജാവ്, പുരുജിത്ത്, കുന്തിഭോജന്‍, പുരുഷപുംഗവനായ ശൈബ്യന്‍ മുതലായവരും പരാക്രമിയായ യുധാമന്യു, വീര്യവാനായ ഉത്തമൗജസ്സ്, സുഭദ്രാപുത്രനായ അഭിമന്യു, ദ്രൗപദീപുത്രന്മാര്‍ എന്നിവരും പാണ്ഡവസൈന്യത്തില്‍ അണിനിരന്നിട്ടുണ്ട്.
(പ്രണവം വില്ല്, സ്വശരീരം അസ്ത്രം, ലക്ഷ്യം മോക്ഷം എന്നൊരു പരികല്പനയുള്ളത് സ്മരിക്കാം. അതുപോലെ ശരീരം രഥം എന്ന പരികല്പന മഹാരഥന്‍ എന്ന പ്രയോഗത്തിന്റെ സാരത്തിലും പ്രസക്തമാണ്.)
അങ്ങ് ആയുധവിദ്യയുടെ മഹാഗുരുവാണല്ലോ, ചുണയുണ്ടെങ്കില്‍ എതിര്‍നിരയിലെ ഈ മഹാശൂരപരാക്രമികളെ തോല്പിക്കുന്നതു കാണട്ടെ എന്നര്‍ഥത്തില്‍ത്തന്നെയാണ് ദുര്യോധനന്‍ എതിരാളികളെ പ്രകീര്‍ത്തിക്കുന്നത്. വെല്ലുവിളിയുടേതാണ് അതിന്റെ സ്ഥായീസ്വരം. ലക്ഷ്യം പ്രകോപനം തന്നെ.
കുരുക്ഷേത്രമനസ്സിലെ സൈന്യവിന്യാസം ശ്രദ്ധേയമാണ്. ഒരു വശത്ത് പ്രകാശമെന്നും നന്മയെന്നും അര്‍ഥമുള്ള പേരുകളുടെ ഉടമകള്‍ പദ്മവ്യൂഹമായി സൈന്യത്തെ വിന്യസിച്ചിരിക്കുന്നു. (ഭാരതകാവ്യത്തിലുടനീളം നിസ്സംഗതയുടെ പ്രതീകമാണ് താമര). മറുവശത്ത് ദ്രോഹിക്കുന്നവന്റെ (ദ്രോണരുടെ) നേതൃത്വത്തില്‍ ഭീതി ജനിപ്പിക്കുന്ന രക്ഷാപുരുഷന്റെ (ഭീഷ്മരുടെ) കീഴില്‍ സൈന്യം ഗരുഡവ്യൂഹമായി അണിചേര്‍ക്കപ്പെട്ടിരിക്കുന്നു. 'കൊത്തിപ്പറിച്ച് കൈയടക്കാന്‍' ചുരമാന്തി നില്പാണ് ഈ വ്യൂഹം.

വൈരുദ്ധ്യവാദത്തിന്റെ (dialectics) വെളിച്ചത്തിലും കുരുക്ഷേത്രത്തെ നോക്കിക്കാണാവുന്നതാണ്. ബലങ്ങള്‍ (forces) ക്ഷേത്രത്തില്‍ (field) പ്രവര്‍ത്തിക്കുന്നത് കരണ-പ്രതികരണങ്ങളായാണല്ലോ. എതിരിടുന്ന ബലങ്ങളുടെ ഉത്പന്നമാണ് വിജയിയായ ബലം. ഇവിടെ പാണ്ഡവര്‍ തീസിസും (thesis) കൗരവര്‍ ആന്റിതീസിസും (antithesis) തന്നെ. സിന്തസിസിന്റെ (synthesis) സ്വഭാവം നിശ്ചയിക്കുന്നത് എതിര്‍ബലങ്ങളുടെ അളവും ദിശയും സ്വഭാവവുമാകയാല്‍ അതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്കുന്നു. തുല്യബലങ്ങള്‍ നേര്‍ക്കുനേര്‍ എതിര്‍ത്താല്‍ ശേഷം ചിന്ത്യം! പക്ഷേ, ഇവിടെ അത്തരം തുല്യത ഇല്ല എന്ന് പലവിധത്തില്‍ സൂചിതമാകുന്നു.
ഗീതാദര്‍ശനം - 4


അര്‍ജുന വിഷാദയോഗം


അസ്മാകം തു വിശിഷ്ടാ യേ
താന്‍ നിബോധ ദ്വിജോത്തമ
നായകാ മമ സൈന്യസ്യ
സംജ്ഞാര്‍ഥം താന്‍ ബ്രവീമി തേ

ഇനി, ഹേ ബ്രാഹ്മണശ്രേഷ്ഠാ, ഒരു മാമൂല്‍ അറിയിപ്പെന്ന നിലയില്‍, നമ്മുടെ ഭാഗത്ത് എന്റെ സൈന്യത്തിലെ വിശിഷ്ടരായ നായകരുടെ പേരുകള്‍ പറയാം.
ആചാര്യ എന്ന വിളിയുടെ പിന്നാലെ വരുന്നത് ബ്രാഹ്മണശ്രേഷ്ഠ എന്ന അഭിസംബോധനയാണ്. അങ്ങ് ആയുധാചാര്യനൊക്കെയാണെന്നാലും ക്ഷത്രിയനല്ല എന്ന് അനവസരത്തില്‍ ബോധിപ്പിക്കപ്പെടുന്നു. ആട്ടുന്നവനെ പിടിച്ച് നെയ്യാന്‍ നിര്‍ത്തിയിരിക്കയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഉള്ള കഴിവുകളത്രയും പ്രയോഗത്തില്‍ കാണട്ടെ, എന്ന് വെല്ലുവിളി.
മനസ്സില്‍ തിന്മ നാമ്പെടുത്താല്‍ അത് നമുക്കുള്ള ഗുരുപ്രസാദത്തെയും അനുഗ്രഹങ്ങളെയും എവ്വിധം വ്രണപ്പെടുത്തുകയും നിസേ്തജമാക്കുകയും ചെയ്യുമെന്ന് ദുര്യോധനവൃത്തിയില്‍ നിന്ന് കണ്ടറിയാം.
ചാതുര്‍വര്‍ണ്യം അന്നേ നിലവില്‍ ഉണ്ടായിരുന്നു എന്നതിന് ഗീതയില്‍ കാണുന്ന ആദ്യത്തെ സൂചനയാണ് ഇത്. അന്നേ അതിന് അപചയം സംഭവിച്ചിരുന്നു എന്നുകൂടി ധ്വനി. ജന്മസ്വഭാവം പരിഗണിക്കാതെയുള്ള തൊഴില്‍വിഭജനത്തിന് അക്കാലത്തേ ചാതുര്‍വര്‍ണ്യം ഇടവെച്ചതായും സ്ഥാനവും മാനവും മോഹിച്ച് സ്വഭാവാനുസൃതകര്‍മം വെടിയാന്‍ അന്നേ ആളുകള്‍ക്ക് മടിയില്ലാത്തതായും അനുമാനിക്കാം. ബ്രാഹ്മണോത്തമന്‍ അഭ്യസിപ്പിക്കേണ്ടത് ആയുധവിദ്യയല്ല, ബ്രഹ്മവിദ്യയാണ്. പ്രതികാരദാഹമാണ് ദ്രോണരെ ആയുധഗുരുവാക്കുന്നത്. അതേ തിന്മയുടെ അവതാരമായാണ് ഇപ്പോള്‍ ദുര്യോധനന്‍ സംസാരിക്കുന്നത്. ദ്രോണരുടെ ശിരസാ വഹിക്കുന്ന സ്വയംകൃതാനര്‍ഥത്തെ പരാമര്‍ശിച്ചുള്ള വ്യാസനര്‍മമായിക്കൂടി ഈ ശ്ലോകത്തെ വ്യാഖ്യാനിക്കാം. ഏതൊരു ആചാര്യനും എപ്പോഴും ഓര്‍ക്കേണ്ടിയിരിക്കുന്ന ''വിദ്യാര്‍പ്പണം പാത്രമറിഞ്ഞു വേണം'' എന്ന പ്രാഥമിക നിയമം ദ്രോണരെന്ന ഗുരു എന്നേ മറന്നുപോയല്ലോ.
ഗീതാദര്‍ശനം - 5
ഭവാന്‍ ഭീഷ്മശ്ച കര്‍ണശ്ച
കൃപശ്ച സമിതിഞ്ജയഃ
അശ്വത്ഥാമാ വികര്‍ണശ്ച
സൗമദത്തിസ്തഥൈവ ച
(സൗമദത്തിര്‍ജയദ്രഥഃ എന്നും പാഠം.)

അങ്ങ്, ഭീഷ്മര്‍, കര്‍ണന്‍, യുദ്ധവിജയിയായ കൃപര്‍, അശ്വത്ഥാമാവ്, വികര്‍ണന്‍ എന്നിവരും സോമദത്തപുത്രനും (പാഠഭേദപ്രകാരം ജയദ്രഥനും) ഉണ്ട്.

അന്യേ ച ബഹവഃ ശൂരാഃ
മദര്‍ഥേ ത്യക്ത ജീവിതാഃ
നാനാശസ്ത്രപ്രഹരണാഃ
സര്‍വേ യുദ്ധവിശാരദാഃ

എനിക്കായി മരിക്കാന്‍ ഒരുങ്ങിയവരും നാനാവിധ ആയുധങ്ങള്‍ പ്രയോഗിക്കുന്നതില്‍ മിടുക്കരുമായ വേറെയും നിരവധി ശൂരന്മാരുണ്ട്. ഇവരെല്ലാം യുദ്ധവിശാരദന്മാരുമാണ്.
ഇവിടെയുണ്ട് ഒരു കുത്ത്. അണി നിരന്ന പടയാളികള്‍ക്കിടയില്‍ മറ്റാരുടെയും സമര്‍പ്പണബോധത്തെക്കുറിച്ച് തനിക്ക് സംശയമില്ലെന്നും പ്രിയശിഷ്യനായ അര്‍ജുനന്‍ മറുവശത്തുള്ളതിനാല്‍ ദ്രോണരുടെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ടെന്നും തന്നെ!
തനിക്കുവേണ്ടി മരിക്കാന്‍ തന്റെ ബന്ധുമിത്രാദികള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ തയ്യാറുള്ളതിനെപ്പറ്റി ദുര്യോധനന്‍ ഊറ്റം കൊള്ളുന്നു. എന്നാല്‍ ദുര്യോധനന്‍ ആര്‍ക്കെങ്കിലും വേണ്ടി മരിക്കാന്‍ തയ്യാറാണോ? ഒരിക്കലുമല്ല! ഇതാണ് ദുര്യോധനന്റെ മനഃസ്ഥിതിയും അര്‍ജുനന്റെ മനഃസ്ഥിതിയും തമ്മിലുള്ള വാസനാപരമായ അന്തരം. സ്വന്തക്കാരുടെ മരണത്തേക്കാള്‍ സ്വീകാര്യം തന്റെ അന്ത്യമാണെന്ന നിലപാടാണ് അര്‍ജുനന്‍ സ്വീകരിക്കാന്‍ പോകുന്നത്. ആ നിലപാടിന് ജീവശ്ശാസ്ത്രപരമായ സാധുതയുണ്ട്. ജീവശ്ശാസ്ത്രാധിഷ്ഠിതമായ പരക്ഷേമതത്പരത (Biological altruism) എന്ന വികാരത്തിന്റെ അടിത്തറ ''കുലത്തിനായി ഒരാളെയോ ദേശത്തിനായി ഒരു കുലത്തെയോ ത്യജിക്കാ''മെന്ന മൊഴിയുടെ പൊരുളില്‍ കാണാം. ജീവിവര്‍ഗങ്ങളില്‍ പലതും വംശരക്ഷയ്ക്കായി സ്വജീവന്‍ ബലി കൊടുക്കുന്നു. രക്തബന്ധമുള്ളവരുടെ രക്ഷയ്ക്കായുള്ള ആത്മബലിക്കാണ് മുന്‍ഗണന എന്നുകൂടി ഓര്‍ക്കണം. പക്ഷേ, ബന്ധുമിത്രാദികളുടെ ജീവരക്ഷയിലുള്ള ജീവശ്ശാസ്ത്രപരമായ താത്പര്യം അനീതിയുടെ സംരക്ഷണത്തിനായിത്തീരുമ്പോഴോ? ഗെയിം തിയറി ഇവിടെയും ഒരു ഉത്തരം തരുന്നുണ്ട്. അള്‍ട്രൂയിസവും നീതിബോധവും തമ്മില്‍ പൊരുത്തപ്പെടാതെ വരുമ്പോള്‍ ജയിക്കേണ്ടത് നീതിബോധമാണ്. പടിപടിയായുള്ള അത്തരം ജയങ്ങളിലൂടെയാണ് സംസ്‌കാരം (Culture) വളരുന്നത്.
ഭഗവദ്ഗീതയില്‍ നിന്നും....ഷിബു.ജി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...