2011, ജൂലൈ 22, വെള്ളിയാഴ്‌ച

പത്മനാഭപ്രഭോ


പത്മനാഭസ്വാമി ക്ഷേത്രം

 തിരുപനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ മഹാവിഷ്ണു ക്ഷേത്രമാണ് പത്മനാഭസ്വാമി ക്ഷേത്രം. ഹൈന്ദവ വിശ്വാസ പ്രകാരം, ആയിരം തലയുള്ള അനന്തന്‍ എന്ന സര്‍പ്പത്തിന്മേൽ വിശ്രമിക്കുന്ന മഹാവിഷ്ണുവാണു ഇവിടെ പ്രതിഷ്ഠ. ക്ഷേത്രത്തിന് ചുറ്റിനും ഉള്ള കോട്ട മതില്‍ ക്ഷേത്ര പരിസരത്തിന് സംരക്ഷണം നല്‍കുന്നു. ഈ കോട്ട മതിലിന്റെ കിഴക്കേകോട്ട വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. പത്മനാഭ സ്വാമിയുടെ ഭക്തനായ തിരുവിതാംകൂര്‍  മാര്‍ത്താണ്ഡവര്‍മ്മ  മഹാരാജാവ് രാജ്യം ഭഗവാന് സമര്‍പ്പിച്ച രേഖകള്‍ ആണ്  തൃപ്പടിദാനം  എന്നറിയപ്പെടുന്നത്.ഇതിനെത്തുടർന്ന് ഈ നാട്ടുരാജ്യത്തിലെ ഭരണാധികാരികള്‍  പദ്മനാഭദാസര്‍ എന്നറിയപ്പെട്ടിരുന്നു.108 ദിവ്യദേശങ്ങളീലൊന്നായ ക്ഷേത്രം കിഴക്കോട്ട് ദര്‍ശനമായാണ്. നാലുവശവും തമിഴ് ശൈലിയില്‍തീര്‍ത്ത അലങ്കാര ഗോപുരങ്ങളുണ്ട്. വടക്കുകിഴക്ക് പത്മതീര്‍ത്ഥക്കുളമാണ്. ധാരാളം ദാരുശില്പങ്ങളും ചുവര്‍ച്ചിത്രങ്ങളുമുണ്ട്. കൊടിമരമുണ്ടെങ്കിലും ബലിക്കല്‍പ്പുരയില്ല.
ശ്രീകോവില്‍ ദീര്‍ഘചതുരാകൃതിയിലാണ്. അനന്തശയനരൂപത്തിന് അനുയോജ്യമായതുകൊണ്ടാണത്. കടുശര്‍ക്കരയോഗക്കൂട്ടുകൊണ്ടും 12008 സാളഗ്രാമങ്ങള്‍ കൊണ്ടും നിർമ്മിച്ച 20 അടി പൊക്കമുള്ള ഭഗവദ്വിഗ്രഹം കിഴക്കോട്ട് ദര്‍ശനമായി ശ്രീകോവിലില്‍ വാഴുന്നു. രണ്ടരികത്തും ഭൂമിദേവിയും ലക്ഷ്മീദേവിയുമുണ്ട്.
പഴയ കാലത്തു ശ്രീ പത്മനാഭ സ്വാമി ക്ഷേത്രവും അതിന്റെ സ്ഥാവരജംഗമവസ്തുക്കളും സൂക്ഷിച്ചിരുന്നതു അന്നത്തെ പ്രബല പ്രമാണിമാരായിരുന്ന എട്ടുവീട്ടില്‍പിള്ളമാരായിരുന്നു.
2011 ജനുവരി 31 - ന് ക്ഷേത്രം ഏറ്റെടുക്കുവാന്‍ ഹൈകോടതി കേരളാ സര്‍ക്കാരിനു നിര്‍ദേശം നല്‍കുകയുണ്ടായി. എന്നാല്‍ ഈ ഹര്‍ജിയില്‍ സുപ്രീംകോടതി സ്റ്റേ അനുവദിക്കുകയും ക്ഷേത്രത്തിലെ നിലവറകള്‍ തുറന്നു കണക്കെടുക്കുവാനും ഉത്തരവിട്ടു. ഈ ഉത്തരവിൻ പ്രകാരം കോടതി തന്നെ നിയോഗിച്ച കമ്മീഷൻ 2011 ജൂണ്‍ 27 - ന് ആദ്യ കണക്കെടുപ്പ് നടത്തി. ക്ഷേത്രത്തിലെ 
ആറുനിലവറകളില്‍ ഒന്ന് തുറന്നപ്പോള്‍ തന്നെ 450 കോടി വിലമതിക്കുന്ന സ്വര്‍ണവും വെള്ളിയും ലഭിച്ചു. ഇനി അഞ്ചുനിലവറകള്‍ കൂടി തുറന്നു പരിശോധിക്കാനുണ്ട്. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് നിലവറകളുടെ കണക്കെടുപ്പ് തുടങ്ങിയത്. പൈതൃകമൂല്യം വിലയിരുത്താതെയാണ് ഒന്നാം നിലവറയിലെ നിക്ഷേപങ്ങള്‍ക്ക് വില കണക്കാക്കിയിട്ടുള്ളത്.എ മുതല്‍ എഫ് വരെയുള്ള നിലവറകളില്‍ ക്ഷേത്രത്തിന്റെ തെക്ക് വടക്കേമൂലയിലെ വ്യാസര്‍കോണ്‍ കല്ലറ എന്ന 'സി' നിലവറയാണ് കമ്മീഷന്‍ ആദ്യം തുറന്നുപരിശോധിച്ചത്. ഉത്സവങ്ങള്‍ക്കും മറ്റ് വിശേഷദിവസങ്ങള്‍ക്കും തുറക്കുന്ന നിലവറയാണിത്. ഈ നിലവറയില്‍ 450 ഓളം സ്വര്‍ണക്കുടങ്ങള്‍, 20 വെള്ളി നിലവിളക്കുകള്‍, 30 വെള്ളിക്കിണ്ടികള്‍, നാല് വെള്ളി ഉരുളികള്‍, സ്വര്‍ണത്തിലുള്ള കാരയം, വെള്ളി കുടംമൂടി, നടവരവായി ലഭിച്ച വെള്ളിയും സ്വര്‍ണവും ഉള്‍പ്പെടെയാണ് 450 കോടിയുടെ ആസ്തിയുണ്ടായിരുന്നത്. 2000 മുതലുള്ള നടവരവ് അതത് വര്‍ഷങ്ങള്‍ രേഖപ്പെടുത്തി ചാക്കുകളില്‍ കെട്ടിയാണ് സൂക്ഷിച്ചിരുന്നത്.
ആകെയുള്ള ആറ് രഹസ്യഅറകളില്‍ നാല് അറകള്‍ തുറന്നു പരിശോധിച്ചപ്പോള്‍ പൊന്‍കിരീടവും മാലകളും രത്‌നങ്ങളും ഉള്‍പ്പെടെ ഏകദേശം 90,000 കോടി രൂപ വില മതിക്കുന്ന നിധിശേഖരം കണ്ടെത്തി. പൈതൃകമൂല്യം കണക്കാക്കാതെയുള്ള മൂല്യമാണ് വിലയിരുത്തിയിട്ടുള്ളത്......
ആറു നിലവറകളില്‍ നാലെണ്ണത്തിലെ പരിശോധന പൂര്‍ത്തിയായപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ നിധിശേഖരമുള്ള ക്ഷേത്രമായി പദ്മനാഭസ്വമിക്ഷേത്രം മാറി. 13 കോടി വിലവരുന്ന തിരുമുഖം, വിലപിടിപ്പുള്ള രത്‌നക്കല്ലുകള്‍, സ്വര്‍ണക്കട്ടികള്‍ എന്നിവയുള്‍പ്പെടെ അമ്പരപ്പിക്കുന്ന കോടികളുടെ കണക്കാണ് ശനിയാഴ്ച നിലവറ ലോകത്തെ അറിയിച്ചത്. 300 കിലോഗ്രാമോളം തങ്കവും സ്വര്‍ണവുമാണ് അളന്ന് തിട്ടപ്പെടുത്തിയത്.രഹസ്യ അറകളില്‍ പ്രധാനപ്പെട്ട ശ്രീപണ്ടാരവക നിലവറയായ 'എ'യില്‍ നിന്നുമാത്രം എണ്‍പതിനായിരം കോടിയിലേറെ രൂപയുടെ അത്യപൂര്‍വ നിധി ശേഖരമാണ് കണ്ടെടുത്തത്. നൂറ്റാണ്ടുകളായി തുറന്നിട്ടില്ലെന്ന് കരുതപ്പെടുന്ന 'ബി' നിലവറയും നിത്യാദി നിലവറയായ 'ഇ'യും ഇനി തുറക്കാനുണ്ട്. നിധിയുടെ മൂല്യം ഒരുലക്ഷം കോടിയിലേക്ക് അടുത്തു വന്നിരിക്കയാണിപ്പോള്‍. 
പദ്മനാഭവിഗ്രഹത്തില്‍ ചാര്‍ത്തുന്ന 13 കോടിയോളം വിലയുള്ള തിരുമുഖം കണ്ടെത്തി. തനി തങ്കത്തിലുള്ള ഈ തിരുമുഖത്തിന് 55 കിലോഗ്രാം തൂക്കം വരും. 18 അടിയോളം വരുന്ന വിഗ്രഹത്തില്‍ ചാര്‍ത്തുന്ന കട്ടിത്തങ്കപ്പാളികളാണ് പെട്ടിയില്‍ സൂക്ഷിച്ചിരുന്നത്. ആയിരത്തിലധികം രത്‌നങ്ങള്‍ പതിച്ച മഹാവിഷ്ണുവിന്റെ തങ്കവിഗ്രഹത്തിന് 500 കോടി രൂപ വില കണക്കാക്കിയിട്ടുണ്ട്. 5 കിലോഗ്രാം തൂക്കം വരുന്ന മറ്റൊരു തങ്കത്തിലുള്ള ശ്രീകൃഷ്ണ വിഗ്രഹവും കണ്ടെുത്തു. ഒരു കിലോഗ്രാം തൂക്കം വരുന്ന തങ്കത്തിലുള്ള ആള്‍ രൂപങ്ങള്‍, കങ്കണങ്ങള്‍, സ്വര്‍ണക്കട്ടികള്‍, കൈവള, അരപ്പട്ട, സ്വര്‍ണ്ണ നാണയങ്ങള്‍, സ്വര്‍ണക്കയര്‍, രത്‌നക്കല്ലുകള്‍, വിഗ്രഹത്തിന്റെ മാറില്‍ ചാര്‍ത്തുന്ന സ്വര്‍ണച്ചട്ട തുടങ്ങിയവയാണ് 'എ' നിലവറയില്‍നിന്ന് കണ്ടെടുത്തത്. വിഷ്ണുവിഗ്രഹത്തിന് ഒന്നരയടി ഉയരം വരും. ഓരോ ഇനങ്ങളും പ്രത്യേകം പ്രത്യേകം തരംതിരിച്ച് ചാക്കുകളിലും ഇരുമ്പ് പെട്ടികളിലുമാക്കിയാണ് സീല്‍ചെയ്ത് അതത് അറകളില്‍ തിരികെ വെച്ചത്.
നിധിശേഖരത്തിനിടയില്‍ നിന്ന് കിട്ടിയ പഴകിപ്പൊടിഞ്ഞ ഒരു കടലാസില്‍ 'കൊല്ലവര്‍ഷം 1109' എന്ന് അവ്യക്തമായി എഴുതിയിട്ടുണ്ട്. മറ്റുചില വാക്കുകള്‍ എഴുതിയിട്ടുണ്ടെങ്കിലും പൊടിഞ്ഞ ചകടലാസില്‍നിന്ന് അവ വായിച്ചെടുക്കാനായില്ല.
അയ്യായിരം കിലോ തനിത്തങ്കം, അപൂര്‍വ രത്നങ്ങള്‍, സ്വര്‍ണ രഥം, കിരീടങ്ങള്‍, മറ്റനേകം തരത്തിലുള്ള അപൂര്‍വവും അമൂല്യവുമായ വസ്‌തുക്കള്‍- ഇവയുടെ മൂല്യം എങ്ങനെ കണക്കാക്കും ...?
തനിത്തങ്കക്കട്ടികള്‍ക്കു പുറമേ എല്ലാ ഉരുപ്പടികളിലും പലതരത്തിലുള്ള അമൂല്യ രത്നങ്ങള്‍ പതിച്ചിട്ടുണ്ട്‌. ഭഗവാന്റെ മാതൃകയില്‍തീര്‍ത്ത വിഗ്രഹത്തില്‍ പതിപ്പിച്ചിട്ടുള്ള ഓരോ രത്നങ്ങളും ഓരോ ഗ്രഹത്തിന്റെ പ്രതീകങ്ങളാണ്‌. ചന്ദ്രപ്രഭയെ തോല്‍പ്പിക്കുന്ന തരത്തില്‍ പ്രകാശം ചൊരിയുന്ന അനേകായിരം രത്നങ്ങളാണ്‌ നിലവറയ്‌ക്കുള്ളിലുള്ളത്‌. എണ്ണിയാല്‍ ഒടുങ്ങാത്ത രത്നശേഖരമാണ്‌ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്‌. ഇന്ദ്രനീലവും പുഷ്യരാഗവും മുത്തും വൈഡൂര്യവും വജ്രവും അനവധിയാണ്‌ ഇവിടത്തെ ഓരോ നിലവറയിലും നിറഞ്ഞിരിക്കുന്നത്‌. അമൂല്യ രത്നങ്ങളില്‍ ഗോമേദകം മാത്രം കണ്ടെത്തിയിട്ടില്ല. രാഹുവിന്റെ രത്നമാണിത്‌. ശ്രീപത്മനാഭസ്വാമി ശയിക്കുന്നത്‌ അനന്തന്റെ പുറത്താണ്‌. രാജയോഗം നിലനിര്‍ത്തുക, അധികാര ശക്‌തിക്കു കോട്ടം തട്ടാതിരിക്കുക എന്നിവയ്‌ക്കു വേണ്ടിയാണ്‌ രത്നങ്ങള്‍ ധരിക്കുക. ഇവയ്‌ക്കെല്ലാം കൃത്യമായ രേഖകള്‍ മതിലകത്തും പട്ടം കൊട്ടാരത്തിലും സൂക്ഷിക്കുന്നു.

പതിനെട്ടടി നീളമുള്ള തങ്ക അങ്കി, നൂറിലധികം സ്വര്‍ണ കുടകള്‍, തങ്ക വില്ല,്‌ നവ രത്നങ്ങള്‍ പതിച്ച ഉരുളി തുടങ്ങി എണ്ണിത്തിട്ടപ്പെടുത്താനാവാത്ത സാധനങ്ങളാണ്‌ അറകളില്‍നിന്നു കണ്ടെടുത്തത്‌. ഇവയ്‌ക്കുപുറമെ സ്വര്‍ണ നാണയങ്ങള്‍, ശരപ്പൊളി മാലകള്‍, ലോക്കറ്റുകള്‍, അരപ്പട്ടകള്‍ എന്നിവ 'എ' അറയില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്‌
ഇവയുടെ മൂല്യം എങ്ങനെ കണക്കാക്കും എന്നറിയാതെ അധികൃതര്‍ കുഴങ്ങുമ്പോഴാണ്‌ സുപ്രീംകോടതി ഈ ജോലി ഏറ്റെടുക്കാനായി മൂന്നംഗ സമിതിയെ നിശ്‌ചയിച്ചിരിക്കുന്നത്‌.

ഇവര്‍ എങ്ങനെയാണ്‌ ഇതു ചെയ്യുകയെന്നതും അവര്‍ കണ്ടെത്തുന്ന മൂല്യവുമായിരിക്കും ഇനി ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത്‌. ലോകത്തിലെ ഏറ്റവും അപൂര്‍വ ധനശേഖരങ്ങളില്‍ ഒന്നായാണു വിദഗ്‌ധര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളെ വിശേഷിപ്പിക്കുന്നത്‌.
എന്നാല്‍  ഈ അമൂല്യമായ ശേഖരത്തിനു മുന്നില്‍ ലോകം പല ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ തേടുകയാണു.ഇതു നിധിയാണന്നു ചിലരും ഭഗവാന്റെ സ്വത്താണന്നു ഭക്തന്മാരും.ഇതു വെറും കാണിക്കയായി കരുതുന്നവരും രംഗത്തുണ്ടു.ഇനിയുമിനിധി കാത്തു  സൂക്ഷിക്കാന്‍ ഏതു ഭൂതത്തിനായിരിക്കൂം വിധിയാകുക...? ഇത്രയും കാലം കാത്തു സൂക്ഷിച്ച ദേവസ്വത്തിനോ...? അവകാശികളെന്ന രാജകുടുംബാംഗങ്ങള്‍ക്കോ....? അതോ ഏതു നിധിയും പുഷ്പം പോലെ കജനാവിലാക്കി നിയമം അതിന്റെ വഴിക്കന്നു പറയുന്ന പോലെ നിധി അതിന്റെ വഴിക്ക് എന്നു വിധി എഴുതുന്ന നമ്മുടെ സര്‍ക്കാര്‍ ഭൂതങ്ങളോ.....? അറിയുമ്പോള്‍ ഭഗവാന്‍ പോലും പൊറുക്കാത്ത കാര്യമായിരിക്കും മുപ്പതു കോടി ചിലവാക്കി സംരക്ഷണ ചുമതല ഏറ്റെടുക്കുന്ന സര്‍ക്കാര്‍ ഭൂതങ്ങള്‍ കാട്ടികൂട്ടുക..ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തിന്റെ സ്വത്തിന്റെ പേരില്‍ ദൈവം പോലും ഇന്നു കാവല്‍ തടങ്കലിലാണു. ഒരു ഭക്തനു ഭഗവാനെ ദര്‍ശിക്കണമെങ്കില്‍ തോക്കുധാരികളായ കമാന്‍ഡോകളുടെ  അനുഗ്രഹം വാങ്ങുമ്പോഴേക്കും ഉള്ളഭക്തി ചോര്‍ന്നു പോകുന്ന അവസ്ഥയാണു ഭക്തര്‍ക്കു.
മനുഷ്യന്റെ ജീവനും മാനത്തിനും ഒരു സംരക്ഷണവും കിട്ടാത്ത നമ്മുടെ നാട്ടില്‍ ഈ അമൂല്യ നിധി സൂക്ഷിക്കാന്‍ വിധിക്കപ്പെടുന്ന ഭൂതങ്ങള്‍ ആരായിരുന്നാലും ഭഗവാനെ അനന്തപത്മനാഭാ മഹാ പ്രഭോ  ഇവരുടെ മേല്‍ അങ്ങയുടേയും ഒരു കണ്ണുണ്ടാകണമേ...
ഭഗവാനെ എല്ലാം അങ്ങു അറിയുന്നു....

2 അഭിപ്രായങ്ങൾ:

  1. തീര്‍ച്ചയായും അത് നല്ല വഴിക്ക് പോകാന്‍ ഭഗവാന്‍ തന്നെ എന്തെങ്ങിലും അത്ഭുതം പ്രവര്‍ത്തിക്കും.. തീര്‍ച്ച

    മറുപടിഇല്ലാതാക്കൂ
  2. ഭഗവാന്‍ തന്നെ കാവല്‍ ,അല്ലങ്കില്‍...പത്മനാഭപ്രഭോ....

    മറുപടിഇല്ലാതാക്കൂ

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...