2011, ജൂലൈ 26, ചൊവ്വാഴ്ച

രാമായണമാസം......കര്‍ക്കിടകം ....മനസ്സിന്റെ പുണ്യമാസം.

വീണ്ടും ഒരു രാമായണമാസം! എത്ര സന്തോഷവും വിജ്ഞാനവും നല്‍കുന്ന മാസം. കര്‍ക്കിടകത്തിന്റെ കറുത്തിരുണ്ട ഗതകാലം ഇന്നില്ല. പ്രസ്തുത ആഹ്ലാദിക്കാനും സല്ലപിക്കാനും വേണ്ടുവോളം സമയമുള്ള ദിനങ്ങളാണ് നനഞ്ഞുകിടക്കുന്ന ഇന്നത്തെ കര്‍ക്കിടകം. പുതുവര്‍ഷത്തിനു തൊട്ടുമുമ്പുള്ള മാസം അഥവാ ഒരു വര്‍ഷാവസാനം കൂടിയായ കര്‍ക്കിടകം  പിതൃക്കളുടെ മാസം കൂടിയാണ്. പരേതാത്മാക്കള്‍ക്ക് പിണ്ഡം നല്‍കി. തൃപ്തി വരുത്തുന്നു ഈ ആഷാഡമാസം നന്മയുടെയും മേന്മയുടെയും ലോകം കൊതിക്കുന്നവര്‍ക്ക് വേണ്ട ഉപദേശം നല്‍കുന്ന രാമായണം മിഴി തുറക്കുന്ന ഈ ദിനരാത്രങ്ങള്‍ മലയാളികള്‍ക്ക് വര്‍ഷം കഴിയും തോറും കൂടുതല്‍ ഉന്മേഷവും ഉത്തേജനവും നല്‍കുന്നു. അജ്ഞത തമോഗുണമാണ്. തമോഗുണത്തില്‍ നിന്ന് ദുഷ്ടതകളും നീചകൃത്യങ്ങളും പിറക്കുന്നു. അതിനാല്‍ “”തമസോമ: ജ്യോതിര്‍ഗമയ” എന്ന പ്രാര്‍ത്ഥന സഫലീകരിക്കുവാന്‍ കൂടി സഹായിക്കുന്നു രാമായണം.
ഭാരതീയ സംസ്കൃതിയുടെ അടിസ്ഥാനം വേദങ്ങളും ഇതിഹാസങ്ങളും  പുരാണങ്ങളുമാണ്. ഇതിഹാസങ്ങളില്‍ ജനങ്ങളോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത് രാമായണമാണ്. “രമയന്തി പ്രജാം ഇതി രാമ:’ എന്നാണ് പ്രശസ്തി. ജനങ്ങളെല്ലാം രമിപ്പിക്കുന്നവനാണ് രാമന്‍. കൂടാതെ വൃക്ഷം, വാനരന്‍, സത്തുക്കള്‍, പക്ഷികള്‍, ലോകങ്ങള്‍ തുടങ്ങി എല്ലാത്തിനെയും രാമന്‍ സമര്‍ത്ഥനാണ്. ആരെയും ആദരിക്കുവാനും അടുത്തറിയുവാനുമേ രാമന്‍ പഠിച്ചിട്ടുള്ളൂ. സത്യവും ധര്‍മ്മവും മുറുകെ പിടിച്ച് ലോകജനതയുടെ ആരാധനാ പാത്രമാകുവാന്‍ ശ്രീരാമചന്ദ്രനു മാത്രമേ കഴിയുകയുള്ളൂ. വനത്തില്‍ പോകുമ്പോഴും പത്‌നിയെ ഉപേക്ഷിക്കുമ്പോഴും സ്വന്തം സഹോദരനെതിരെ പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭങ്ങളിലെല്ലാം തികഞ്ഞ പക്വതയോടുകൂടി ലോകഹിതത്തിനായി ആ സൂര്യവംശ തേജസ്സ് നിലകൊണ്ടു.
മാന്യതയുടെയും മഹത്വത്തിന്റെ ഉയര്‍ന്ന മണ്ഡപത്തിലിരിക്കുവാന്‍ ശ്രീരാമ ദേവന്‍ അര്‍ഹന്‍ തന്നെയാണ്. എന്ത് കള്ളത്തരവും കാപഠ്യവും കാണിച്ച് നേടിയ സ്ഥാനം നഷ്ടപെടാതിരിക്കാന്‍ നക്തദ്ദിവം പ്രയത്‌നിക്കുന്ന ഭരണാധികാരികള്‍ രാമായണം അര്‍ത്ഥമറിഞ്ഞൊന്നു വായിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ.
“” ന വനം ഗന്തു കാമസ്യ
ത്യജതശ്ച വസുന്ധരാം
സര്‍വ്വ ലോകാതി ഗസ്യേവ
ലക്ഷ്യതേ ചിത്ത വിക്രിയ” എന്ന പ്രഖ്യാപനം ഭാരതീയനുമാത്രമല്ല സര്‍വ്വ ലോകര്‍ക്കുമായി നല്‍കുന്ന ജീവിത സന്ദേശമാണ്. അനായാസമായി കൈയ്യില്‍ കിട്ടിയ രാജ്യം അച്ഛന്റെ സത്യം പാലിക്കുന്നതിനുവേണ്ടി തൃണം പോലെ ഉപേക്ഷിക്കാനും 14 വര്‍ഷം കാന്താരവാസം നടത്താനും തുനിഞ്ഞിറങ്ങുന്ന സഹിഷ്ണതയുടെയും ക്ഷമയുടെയും ത്യാഗത്തിന്റെയും ഉഗ്രരൂപമാണ് ശ്രീരാമചന്ദ്രന്‍. രാജ്യാഭിഷേകത്തിന് ക്ഷണിച്ചപ്പോഴും കാട്ടിലേക്കു പോകാന്‍ പറഞ്ഞപ്പോഴും രഘുവംശ കുലതിലകന്  യാതൊരു ഭാവഭേദവും ഉണ്ടായില്ല. രക്തനാണുഭയേ സൂര്യന്‍, രക്തനസ്തമയത്തിലും എന്നു പറയുന്ന സൂര്യന്റെ മഹത്വം തന്നെയാണ് സൂര്യവംശ രാജാവിനുമെന്ന് നാം അറിയണം. അയോദ്ധ്യാപുരിയില്‍ കൂരിരുട്ട് വ്യാപിപ്പിച്ചി രാമാഭിഷേക വിക്‌നം, വനവാസി ഗമനം എന്നീ വാര്‍ത്ത കേട്ടിട്ടും ശ്രീരാമന്റെ നൈസര്‍ഗ്ഗികമായ ശോഭയും പ്രസന്നതയും യാതൊരു മാറ്റവും വന്നില്ല. കൂടാതെ ആ മുഖത്തെ മ്ലാനത വാട്ടിയതുമില്ല.
സ്ഥാനമാനങ്ങള്‍ ചൊല്ലിക്കലഹിച്ച് നാണം കെട്ടു നടക്കുന്ന ജനാധിപത്യ സ്ഥാനാര്‍ത്ഥി(ത്തി)കള്‍ കാട്ടിക്കൂട്ടുന്ന വിക്രിയകാട്ടുമ്പോള്‍ നമ്മുടെ ആരാധ്യരായ പൂര്‍വ്വികര്‍ കാട്ടിത്തന്ന മാതൃക എത്ര മഹത്വമുള്ളതായിരുന്നു വെന്ന് നാം ഓര്‍ക്കണം.
ഗുരുഭക്തി, ഈശ്വരഭക്തി, പുത്രവാത്സല്യം, പത്‌നീധര്‍മ്മം, ദീനാനുകമ്പ, സമഭാവന തുടങ്ങിയ മനുഷ്യജീവിതത്തിനുതകുന്ന ഉന്നതമൂല്യങ്ങള്‍ ഈ ഇതിഹാസത്തെ പാദാദികേശം സുന്ദരമാക്കുന്നു. ഒരു കാലഘട്ടത്തിന്റെ ഭൂമിശാസ്ത്രം, വാസ്തുവിദ്യ, ആയുധകല, വൈദ്യശാസ്ത്രം, യോഗശാസ്ത്രം, രാഷ്ട്രതന്ത്രം, നിയമം, ആരോഗ്യശാസ്ത്രം, വന്ധ്യതാചികിത്സ, വിദഗ്ധമായ എഞ്ചിനീയറിംഗ് (രാമേശ്വരം-ലങ്കാ സേതുബന്ധനം) തുടങ്ങിയ വിഷയങ്ങള്‍ രാമായണത്തില്‍ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. കരവാഹനം, ജലവാഹനം, ആകാശവാഹനം എന്നിവയാണ് രഥം, ഗുഹന്റെ തോണി, പുഷ്പകവിമാനം, വാനരന്മാരുടെ സംഗമം സഹകരണ മനോഭാവവും ഹനുമാന്റെ സേവനം പ്രതിഫലേച്ഛ കൂടാതെ സ്വാമിസേവനവും കാണിച്ചുതരുന്നു. തപതപ്തമായ മനുഷ്യമനസ്സില്‍ സാന്ത്വനമേകുന്ന അനവധി ധര്‍മ്മോപദേശഹ്ങളുടെ തൂണീരം കൂടിയാണ് ഈ ആദികാവ്യം. ആയുധങ്ങളെക്കാള്‍ ശക്തമായ ആശ്വാസവചനങ്ങള്‍ക്ക് ഏതാനും ഉദാഹരണം കാണുക.
1. പാരില്‍ സുഖം ദുഃഖമൂലമല്ലോ നൃണാം.
2. താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍തന്നനുഭവിച്ചീടുകെന്നേ വരൂ.
3. ആപത്തു വന്നടുത്തീടുന്ന കാലത്ത് ശോഭിക്കയില്ലെടോ സജ്ജനഭാഷിതം
4. പ്രത്യുപകാരം മറക്കുന്ന പുരുഷന്‍ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
5. സുഖസ്യാനാനന്തരം ദുഃഖം ദുഃഖസ്യാനന്തരം സുഖം.
6. സജ്ജനമാനന്ദിച്ചു നല്‍കിടുമനുഗ്രഹം
ദുര്‍ജ്ജന ദുര്‍ഭാഷണം ബഹുമാനിച്ചിടേണ്ട. ഇങ്ങനെയുള്ള എത്രയോ ധര്‍മ്മോപദേശം രാമായണത്തില്‍ ഉണ്ട്. രാമന്റെ കഥ പഠിച്ചാല്‍ പോര, ജീവിതത്തില്‍ പകര്‍ത്തണം. ഇപ്പറഞ്ഞതിന് ധര്‍മ്മപത്‌നിയായ സീതയെ ഉപേക്ഷിച്ചതുപോലെ നമ്മളും പത്‌നിമാരെ ഉപേക്ഷിക്കണമെന്നല്ല പറയുന്നത്. സത്യവും ധര്‍മ്മവും നീതിബോധവും ഊട്ടിവളര്‍ത്തുവാന്‍ രാമായണം ഉപദേശിക്കുന്നു. മനോമാലിന്യം നീക്കി മനഃശുദ്ധി വരുത്തുവാന്‍ രാമചരിതം മാര്‍ഗ്ഗം കാണിക്കുന്നു. ഗാത്രപുഷ്ടി, പ്രതിപാദ്യ പ്രതിപാദന മാഹാത്മ്യം അത്യാശ്ചര്യജനകമായ കാവ്യഗുണ പൂര്‍ണ്ണത തുടങ്ങിയ മൂല്യങ്ങള്‍ നിറഞ്ഞ രാമായണം ജാതിമതഭേദമെന്യേ പാരായണം ചെയ്യാവുന്ന ഇതിഹാസം തന്നെയാണ്.
ഷിബു.ജി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓർമ്മയിലെ ഓളങ്ങൾ

ഓർമ്മയിലെ ഓളങ്ങൾ കൈവിട്ടുപോയ ബാല്യത്തിൻ കുസൃതികൾ കൈകാട്ടി വിളിക്കുന്നൊരു  കളിത്തോഴനായി കളിയാടുവാൻ വീണ്ടുമീതെങ്ങിൻതോപ്പിനുള്ളിൽ. ചാറ്...